ഇന്ന് ഇന്ത്യ മുഴുവനും ഉള്ള സിനിമാപ്രേമികൾ ചർച്ച ചെയ്യുന്ന ഒരു ചിത്രം ആണ് “കാന്താര”. പലപ്പോഴും ട്രോളുകളിൽ നിറഞ്ഞു നിന്നിരുന്ന കന്നഡ സിനിമയിൽ നിന്ന് ചരിത്രം തീർത്ത ദൃശ്യവിസ്മയം ആണ് “കാന്താര”. ഭാഷയുടെ അതിർവരമ്പുകൾ കടന്ന് കേരളത്തിലും തരംഗം ആയിരിക്കുകയാണ് ചിത്രം. മൊഴിമാറ്റം ചെയ്ത ഭാഷകളിൽ എല്ലാം തന്നെ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ് ചിത്രം. ഋഷഭ് ഷെട്ടി ആണ് ചിത്രത്തിലെ നായകൻ.
വിജയത്തിളക്കത്തിൽ നിൽക്കുമ്പോൾ ആയിരുന്നു ചിത്രത്തിലെ “വരാഹരൂപം” എന്ന ഗാനത്തിനെ ചുറ്റിപ്പറ്റി വിവാദങ്ങളിൽ നിറഞ്ഞത്. പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ഈ ഗാനം ചിത്രത്തിലെ പ്രധാന ആകർഷണം ആണ്. ചിത്രത്തിലെ പ്രധാന ഭാഗം ആയ ഈ ഗാനം കോപ്പിയടിച്ചതാണ് എന്ന് ആരോപണം ഉയർന്നിരുന്നു. മലയാളത്തിലെ പ്രശസ്ത ബാൻഡ് ആയ “തൈക്കുടം ബ്രിഡ്ജ്”ന്റെ “നവരസ” എന്ന ഗാനത്തിന്റെ കോപ്പിയടി ആണ് “വരാഹരൂപം” എന്ന് തൈക്കുടം ബ്രിഡ്ജ് ആരോപണം ഉന്നയിച്ചു.
തുടർന്ന് നിയമനടപടിയുമായി തൈക്കുടം ബ്രിഡ്ജ് കോടതിയിൽ എത്തിയതോടെ ഗാനം നിർത്തിവെക്കാൻ ഉള്ള ഉത്തരവ് കോഴിക്കോട് സെഷൻസ് കോടതി പുറപ്പെടുവിച്ചു. സിനിമയുടെ നിർമാതാവ്, സംവിധായകൻ, സംഗീത സംവിധായകൻ എന്നിവർക്കും ഗാനം സ്ട്രീം ചെയ്യുന്ന ഓൺലൈൻ പ്ലാറ്റ് ഫോമുകൾ ആയ സ്പോട്ടിഫൈ, യൂട്യൂബ്, വിങ്ക്, ജിയോ സാവൻ എന്നിവർക്കുമാണ് ഗാനം കാണിക്കുന്നത് നിർത്തിവെക്കാനുള്ള ഉത്തരവ് പ്രിൻസിപ്പൽ ജില്ലാ സെഷൻ ജഡ്ജി പുറപ്പെടുവിച്ചത്.
ഇപ്പോഴിതാ മാതൃഭൂമി പ്രിന്റിങ് ആൻഡ് പബ്ലിഷിങ് ലിമിറ്റഡ് നൽകിയ ഹർജിയെ തുടർന്ന് “കാന്താര” സിനിമയിലെ “വരാഹ രൂപം” എന്ന ഗാനം സിനിമ തിയേറ്ററുകളിലും, ഒടിടിയിലും, യൂട്യുബിലും പ്രദർശിപ്പിക്കുന്നത് തടഞ്ഞു ഉത്തരവിട്ടിരിക്കുകയാണ് പാലക്കാട് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി. ചിത്രത്തിലെ പ്രശാന്ത് ആകർഷണം ആണ് ഈ ഗാനം. കേരളത്തിൽ ഈ ചിത്രം വിതരണം ചെയ്യുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്.
കോടതി ഉത്തരവിനെ തുടർന്ന് നിർമാതാക്കൾ ആയ ഹോംബാലെ ഫിലിംസ്, സംവിധായകൻ ആയ ഋഷഭ് ഷെട്ടി, ആമസോൺ, യൂട്യൂബ്, സ്പോട്ടിഫൈ, ഡിവോ മ്യൂസിക്, വിങ്ക് മ്യൂസിക്, കേരളത്തിലെ വിതരണക്കാരായ പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവരെ ഗാനം തിയേറ്ററുകളിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലും പ്രദർശിപ്പിക്കുന്നതിൽ നിന്നും തടഞ്ഞിരിക്കുകയാണ്. ഇതോടെ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ” വരാഹരൂപം” എന്ന ഗാനം പ്രദർശിപ്പിക്കാൻ കഴിയില്ല.
കോടതി ഉത്തരവ് പിന്തുണച്ച് നിരവധി മലയാളികൾ ആണ് രംഗത്തെത്തിയത്. ഒരു കടപ്പാട് പോലും വെക്കാതെ കോപ്പി അടിച്ചാൽ അത് ഒരു രീതിയിലും അംഗീകരിക്കാം കഴിയില്ല എന്ന് മലയാളികൾ ഒന്നടങ്കം പറയുന്നു. തൈക്കുടം ബ്രിഡ്‌ജിന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനാൽ ആണ് ഗാനം നിർത്തിവെക്കാൻ ഉള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. ഈ ഗാനം പ്രദർശിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് സിനിമയുടെ ആസ്വാദനത്തെ നഷ്ടപ്പെടുത്തുകയും ചിത്രത്തിന്റെ കളക്ഷനെ വരെ ബാധിക്കുകയും ചെയ്യും.