വിമാന അപകടത്തിൽ ബാലതാരം തരുണി സച്ച്ദേവ് മരണപ്പെട്ടു എന്ന വാർത്ത ഞെട്ടലോടെ ആയിരുന്നു പ്രേക്ഷകർ കേട്ടത്. വെള്ളിനക്ഷത്രം, സത്യം തുടങ്ങിയ മലയാള സിനിമകളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് കയറി ചെല്ലാൻ തരുണിക്ക് സാധിച്ചിരുന്നു. സിനിമയിൽ മാത്രമല്ല ധാരാളം പരസ്യ ചിത്രങ്ങളിലും തരുണി അഭിനയിച്ചിട്ടുണ്ട്. 2012 ൽ നേപ്പാളിൽ വെച്ചായിരുന്നു തരുണിയും അമ്മ ഗീത സച്ച്ദേവും മരണപ്പെട്ടത്.
താരം കരിയറിൽ മുന്നേറിക്കൊണ്ടിരിക്കുന്ന സമയത്ത് തന്നെയായിരുന്നു വിയോഗം ഉണ്ടായത്. അപകടദിവസം തരുണിയുടെ പിതാവ് മുംബൈയിൽ ആയിരുന്നു. മകളും അമ്മയും നേപ്പാൾ സന്ദർശിക്കാൻ പോയതായിരുന്നു. മകൾക്ക് ഒട്ടും തന്നെ താല്പര്യമുണ്ടായിരുന്നില്ല ഈ യാത്രയ്ക്ക്. തരുണിയുടെ പിതാവ് മകളുടെ മരണവുമായി ബന്ധപ്പെട്ടു കൊണ്ട് ഒരു അഭിമുഖത്തിൽ പറയുന്ന വാക്കുകളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.
മകൾ തരുണി യാത്രയ്ക്ക് മുമ്പ് തന്നെ എന്തോ സംഭവിക്കാൻ പോകുന്നുണ്ട് എന്ന് മനസ്സിലാക്കിയിട്ടുണ്ടെന്ന് തോന്നിയിരുന്നു. കാരണം വിമാനത്തിൽ കയറിയ ശേഷം പ്ലെയിൻ ആക്സിഡൻ്റ് ആവുകയാണെങ്കിൽ ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് പറയട്ടെ എന്ന ഒരു മെസ്സേജ് സുഹൃത്തിന് അയച്ചിരുന്നു. തരുണി മറ്റു സുഹൃത്തുക്കൾക്ക് താൻ അമ്മയോടൊപ്പം ഒരു യാത്ര പോവുകയാണ് എന്നും നിങ്ങളെയൊക്കെ എനിക്ക് മിസ്സ് ചെയ്യുന്നുണ്ട് എന്നും മെസ്സേജ് ചെയ്തിരുന്നു.
എന്നാൽ സുഹൃത്തുക്കൾ എന്തിനാണ് ഇങ്ങനെ പറയുന്നത് എന്ന് ചോദിച്ചപ്പോൾ തമാശയ്ക്കാണെന്ന് തരുണി മറുപടിയും നൽകി. തരുണിയുടെ വാക്കുകൾ പോലെ തന്നെ അത് സംഭവിക്കുകയും ചെയ്തു. യാത്രയ്ക്ക് മുൻപ് തരുണി അയച്ച മെസ്സേജിനെ കുറിച്ച് അവളുടെ സുഹൃത്തുക്കളും പറഞ്ഞിരുന്നു. തരുണിയുടെ അച്ഛൻ അപകട വാർത്തയറിഞ്ഞ് അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച അദ്ദേഹത്തെ ഞെട്ടിച്ചു കളഞ്ഞു എന്നും പറഞ്ഞു. മൃതശരീരത്തിൽ നിന്നും സ്വർണവും പണവും ഒക്കെ ആളുകൾ എടുത്തു കൊണ്ടുപോകുന്ന കാഴ്ചയായിരുന്നു അത്.
തൻ്റെ ഭാര്യയുടെയും മകളുടെയും ആഭരണങ്ങളും പണവും അതുപോലെ തന്നെ വിലകൂടിയ ഫോണുമൊക്കെ നഷ്ടപ്പെട്ടിരുന്നു. എന്നാൽ ആ സമയത്ത് അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. പിന്നീടാണ് അതൊക്കെ നോക്കിയത്. ഏകദേശം നാല് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ആ സമയത്ത് തൻ്റെ ഭാര്യയും മകളെയും നഷ്ടപ്പെട്ടതിൻ്റെ വേദനയിലായിരുന്നു അദ്ദേഹം എന്നും പറഞ്ഞു. അപകട സ്ഥലത്ത് വെച്ചുള്ള ഇത്തരം ആളുകളുടെ പെരുമാറ്റ രീതി തന്നെ ഞെട്ടിച്ചിട്ടുണ്ടെന്നും പറഞ്ഞു.
ഭാര്യയുടെയും മകളുടെയും മരണത്തിനുശേഷം എനിക്ക് ആരുമില്ലായിരുന്നു. ഞാൻ ഇപ്പോൾ ജീവിച്ചിരിക്കുന്നത് ഭക്തികൊണ്ട് മാത്രമാണ്. പൂർണ്ണമായും ആത്മീയതയിൽ വിശ്വസിച്ചു കൊണ്ടാണ് താൻ ജീവിക്കുന്നതെന്നും വീട്ടിൽ ഒരു ക്ഷേത്രം ഉണ്ടാക്കി അവിടെ ആരാധനയിൽ മുഴുകി കൊണ്ടാണ് ജീവിതം മുന്നോട്ടുപോകുന്നതെന്നും പറഞ്ഞു.