“സ്ഫടികം” എന്ന മോഹൻലാൽ ചിത്രത്തിലൂടെ താര രാജാവിന്റെ ബാല്യം അവതരിപ്പിച്ചു കൊണ്ട് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച കലാകാരനാണ് രൂപേഷ് പീതാംബരൻ. 2012ൽ “തീവ്രം” എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു രൂപേഷ്. രൂപേഷ് ബാലതാരമായി തിളങ്ങിയ “സ്ഫടികം” ഫോർ കെ മികവിൽ റിലീസ് ചെയ്യുമ്പോൾ തന്റെ ആദ്യ സംവിധാന സംരംഭത്തെക്കുറിച്ച് ഉള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് താരം.
ദുൽഖർ സൽമാൻ നായകനായ “തീവ്രം” എന്ന ചിത്രത്തിന് തിരക്കഥ എഴുതി സംവിധാനം ചെയ്തത് രൂപേഷ് പീതാംബരനായിരുന്നു. ഇപ്പോൾ സിനിമയുടെ ചിത്രീകരണ വേളയിൽ സംഭവിച്ച ചില കാര്യങ്ങൾ തുറന്നു പറയുകയാണ് രൂപേഷ്. ഡാർക്ക് മോഡിൽ സഞ്ചരിക്കുന്ന ഒരു ചിത്രമായിരുന്നു “തീവ്രം”. അതിന് വേണ്ടി ദുൽഖർ ഒരുപാട് തയ്യാറെടുത്തിരുന്നു എന്ന് തുറന്നു പറയുകയാണ് രൂപേഷ്. ചിത്രത്തിലെ നിർണായകമായ ഒരു ഇമോഷണൽ രംഗം എടുക്കുന്ന സമയത്ത് ക്രൂ മെമ്പേഴ്സിനെ എല്ലാം ഒഴിവാക്കി ദുൽഖറും ക്യാമറാമാനും രൂപേഷും മാത്രം ആയിരുന്നു സെറ്റിൽ.
ആ രംഗത്തിൽ ഗ്ലിസറിൻ പോലുമില്ലാതെയാണ് ദുൽഖർ കരഞ്ഞത് എന്ന് രൂപേഷ് തുറന്നു പറയുന്നു. ആദ്യ ചിത്രമായ “സെക്കൻഡ് ഷോയും”, “ഉസ്താദ് ഹോട്ടലും” കഴിഞ്ഞ് ദുൽഖർ ചെയ്യുന്ന ചിത്രമായിരുന്നു “തീവ്രം”. കഥ കേട്ട ഉടൻ തന്നെ ഈ സിനിമ ചെയ്യാമെന്ന് ദുൽഖർ സമ്മതിക്കുകയായിരുന്നു. “ഉസ്താദ് ഹോട്ടൽ” വളരെ ലൈറ്റ് ആയിട്ടുള്ള ഫീൽ ഗുഡ് ചിത്രമായിരുന്നു. എന്നാൽ “തീവ്രം” എക്സ്ട്രീം ഡാർക്ക് ത്രില്ലർ ആയിരുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗങ്ങൾ ഷൂട്ട് ചെയ്യുന്ന സമയത്ത് ഒന്നും ദുൽഖർ ആരോടും മിണ്ടില്ലായിരുന്നു.
എവിടെയെങ്കിലും മാറി നിൽക്കും. ഈ ചിത്രത്തിന് വേണ്ടി ദുൽഖർ നന്നായി പരിശ്രമിച്ചിട്ടുണ്ട് എന്നും ഒരുപാട് തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും രൂപേഷ് പങ്കുവെച്ചു. ചിത്രത്തിൽ ഭാര്യ മരിച്ചു കഴിഞ്ഞ് ബ്രേക്ക് ഡൗൺ ആകുന്ന രംഗം ഷൂട്ട് ചെയ്യുമ്പോൾ ആയിരുന്നു മറ്റ് ക്രൂ മെമ്പേഴ്സിനെ എല്ലാം ഒഴിവാക്കി ദുൽഖറും ക്യാമറമാനും രൂപേഷും മാത്രമായി ചിത്രീകരിച്ചത്. ആ രംഗം ദുൽഖറിനോട് വിശദീകരിച്ചപ്പോൾ ഒരു അരമണിക്കൂർ സമയം ചോദിക്കുകയായിരുന്നു താരം.
കുറച്ചു നേരത്തേക്ക് ദുൽഖറിനെ കാണാതായി. പിന്നീട് ഗ്ലിസറിൻ ഒന്നുമില്ലാതെ കരഞ്ഞുകൊണ്ട് ദുൽഖർ കയറി വരുന്നതാണ് കണ്ടത്. അപ്പോൾ തന്നെ ഷോട്ടിന് ദുൽഖർ ഒക്കെയാണെന്ന് മനസ്സിലാവുകയും ഉടൻ തന്നെ ആക്ഷൻ പോലും പറയാതെ ഷൂട്ട് ചെയ്യുകയും ആയിരുന്നു എന്ന് രൂപേഷ് കൂട്ടിച്ചേർത്തു. രൂപേഷ് പീതാംബരൻ ആദ്യമായി അഭിനയിച്ച “സ്ഫടികം” എന്ന ചിത്രം 28 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.
ആട് തോമയുടെ ചെറുപ്പ കാലം അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമയിലേക്കെത്തിയെ രൂപേഷിന്റെ ആ ഒരൊറ്റ കഥാപാത്രം മതി മലയാളികൾക്ക് എന്നെന്നും ഓർക്കുവാൻ. തോമസ് ചാക്കോ എന്ന ആ കഥാപാത്രം ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ കിടക്കുന്നു. പിന്നീട് സിനിമയിൽ നിന്നും വിട്ടു നിന്ന താരം ഐ ടി മേഖലയിലേക്ക് ചേക്കേറിയെങ്കിലും തന്റെ സ്വപ്നം സിനിമ ആണെന്ന് തിരിച്ചറിഞ്ഞ് സംവിധായകൻ ആയി വീണ്ടും സിനിമയിലേക്ക് എത്തുകയായിരുന്നു രൂപേഷ്.