തെന്നിന്ത്യൻ സിനിമയിലെ രണ്ട് സൂപ്പർ താരങ്ങളാണ് നന്ദമൂരി ബാലകൃഷ്ണയും രജനികാന്തും. നിരവധി ആരാധകരുള്ള നടന്മാരാണ് ഇരുവരും. നന്ദമൂരി ബാലകൃഷ്ണയുടെ പിതാവ് നടനും ആന്ധ്ര മുൻ മുഖ്യമന്ത്രിയും ആയ നന്ദൂരി താരക രാമ റാവു ആണ്. അദ്ദേഹത്തിന്റെ ജന്മ ശതാബ്ദി ആഘോഷങ്ങൾ രണ്ട് ദിവസം മുമ്പാണ് വിജയവാഡയിൽ നടന്നത്. തമിൾ സൂപ്പർസ്റ്റാർ രജനീകാന്ത് ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. ചടങ്ങിൽ പങ്കെടുത്ത രജനികാന്ത് ബാലകൃഷ്ണയെ കുറിച്ച് നടത്തിയ സംസാരമാണ് ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചയായികൊണ്ടിരിക്കുന്നത്.
താൻ ഉൾപ്പെടെയുള്ള നടന്മാർക്ക് ചെയ്യാൻ കഴിയാത്ത പല കാര്യങ്ങളും ബാലകൃഷ്ണ ചെയ്ത്, അത് സ്ക്രീനിൽ കാണുമ്പോൾ അതിന് വിശ്വാസ്യത വരുന്നു എന്നായിരുന്നു രജനികാന്ത് പറഞ്ഞത്. തന്റെ സുഹൃത്തുകൂടിയായ ബാലയ്യയ്ക് ഒരു നിമിഷം മതി എല്ലാം തകർക്കാൻ എന്നും അദ്ദേഹത്തിന്റെ ഒരു കണ്ണ് ചിമ്മൽ മതിയാകും വാഹനങ്ങൾ പൊട്ടിത്തെറിക്കാൻ എന്നും അദ്ദേഹം 30 അടി ഉയരത്തിൽ പറക്കുമെന്നും രജനികാന്ത് പറയുന്നു. തനിക്കോ അമിതാബ് ബച്ചനോ ഷാരൂഖാനോ എന്തിന് സൽമാൻ ഖാന് പോലും ഇത്തരത്തിൽ ഒന്നും ചെയ്യാൻ പറ്റില്ല എന്നും തങ്ങളെ പോലെ ഉള്ളവർ അങ്ങനെ ചെയ്താൽ അത് പ്രേക്ഷകർ വിശ്വസിക്കില്ല എന്നതാണ് കാരണമെന്നും രജനികാന്ത് വ്യക്തമാക്കി.
എന്നാൽ ബാലയ്യ എന്ത് ചെയ്താലും അത് ആരാധകർ വിശ്വസിക്കുമെന്നും അദ്ദേഹം ചെയ്യുന്നതെല്ലാം പ്രേക്ഷകർ സ്വീകരിക്കുമെന്നും അതിന് കാരണം പ്രേക്ഷകർ ബാലയ്യയിൽ കാണുന്നത് എൻ ടി ആറിനെ ആണ് എന്നും രജനികാന്ത് പറഞ്ഞു. പിതാവിന്റെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഹൈദരാബാദിൽ എത്തിയ രജനീകാന്തിനെ സ്വീകരിക്കുന്ന ബാലകൃഷ്ണയുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ പുതിയ ചിത്രങ്ങളുടെ തിരക്കുകളിലാണ് ഇരു താരങ്ങളും.
ജയിലർ എന്ന നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് രജനീകാന്ത് ആണ്. ചിത്രത്തിൽ ശിവരാജ് കുമാർ, മോഹൻലാൽ, തമന്ന തുടങ്ങി വലിയ താരനിരയും ഉണ്ട്. മകൾ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽസലാം എന്ന ചിത്രത്തിൽ ഒരു കാമിയോ വേഷത്തിലും പിതാവായ രജനി എത്തുന്നുണ്ട്. വീരസിംഹ റെഡ്ഡി എന്ന ഗോപിചന്ദ് മാലിനി സംവിധാനം ചെയ്ത ചിത്രമാണ് ബാലകൃഷ്ണയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത് സിനിമ.