‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെ മലയാളികൾക് മുന്നിലെത്തിയ നടിയാണ് മാളവിക മോഹൻ. പ്രധാനമായും തമിഴ്, മലയാളം സിനിമകളിലാണ് താരം പ്രവർത്തിക്കുന്നത്. ഛായാഗ്രാഹകൻ കെ യു മോഹനന്റെ മകളായ താരം ആദ്യമായി മലയാളം സിനിമയായ പട്ടം പോലെ (2013) എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു. മജിദ് മജിദിയുടെ ഹിന്ദി ചിത്രമായ ബിയോണ്ട് ദ ക്ലൗഡ്‌സിലെ (2017) അഭിനയത്തിന് നടി പ്രേക്ഷക പ്രശംസ നേടി.
അതിനുശേഷം അവർ മലയാളം ത്രില്ലർ ചിത്രമായ ദി ഗ്രേറ്റ് ഫാദർ (2017), തമിഴ് ആക്ഷൻ ചിത്രങ്ങളായ പേട്ട (2019), മാസ്റ്റർ (2021) എന്നിവയിൽ നായികയായി അഭിനയിച്ചു. ആസിഫ് അലി നായകനായ നിർണായകം എന്ന ചിത്രത്തിൽ മാളവിക പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു എങ്കിലും ഈ ചിത്രം വൻ പരാജയമായിരുന്നു. പിന്നീട് താരത്തിന് മലയാളത്തിൽ നിന്നും വലിയ ഓഫറുകൾ ഒന്നും ലഭിച്ചില്ല എന്നതാണ് സത്യം. ഇതിനുശേഷമായിരുന്നു താരത്തിന്റെ തമിഴിലേക്കും തെലുങ്കിലേക്കുമുള്ള ചുവടുവെപ്പ്. അവിടെയൊക്കെ താരം വിജയക്കൊടി പാറിക്കുകയും ചെയ്തു.
ഒത്തിരി വർഷങ്ങൾക്കുശേഷം ഇപ്പോൾ മലയാളത്തിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുകയാണ് താരം. ക്രിസ്റ്റി എന്ന മലയാള സിനിമയിലൂടെയാണ് താരം മലയാളത്തിലേക്ക് തിരിച്ചു വരുന്നത്. ക്രിസ്റ്റി എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ് ഇപ്പോൾ താരം. താരം മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിലൂടെ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. കുറച്ചുനാളുകൾക്ക് മുമ്പ് നടി സ്വാസിക ചില പ്രതികരണങ്ങൾ നടത്തിയിരുന്നു. അതിനെക്കുറിച്ചാണ് മാളവിക തുറന്നു പറഞ്ഞത്. വാതിൽ തുറന്നു കൊടുക്കാതെ ആരും അകത്തുകയറി ആക്രമിക്കില്ല എന്നായിരുന്നു സ്വാസിക നടത്തിയ പരാമർശം.
സ്വാസികയുടെ ഈ വാക്കുകൾ വലിയ രീതിയിൽ തന്നെ വിവാദങ്ങൾക്ക് കാരണമായിരുന്നു. തന്റെ അനുഭവം വെച്ച് പറയുകയാണെങ്കിൽ നോ പറയേണ്ടിടത്ത് പറഞ്ഞാൽ ആരും നമ്മളെ ഉപദ്രവിക്കാൻ വരില്ല എന്നും നമ്മൾ വാതിൽ തുറന്നു കൊടുക്കാതെ ആരും അകത്തേക്ക് പ്രവേശിക്കില്ല എന്നുമായിരുന്നു സ്വാസികയുടെ പ്രതികരണം. സ്വാസികയുടെ ഈ പരാമർശങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മാളവിക മോഹൻ. സ്ത്രീകൾ ഒട്ടും സുരക്ഷിതത്വം അനുഭവിക്കുന്നില്ല എന്നും പ്രത്യേകിച്ച് ഡൽഹിയിലൂടെയൊക്കെ യാത്ര ചെയ്യുന്ന സമയത്ത് നമ്മൾ എത്ര സ്ട്രോങ്ങ് ആണെങ്കിലും ചില സമയങ്ങളിൽ നമുക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ വരുമെന്നും മാളവിക പറയുന്നു.
അഞ്ച് ആളുകൾ ഒരുമിച്ച് വന്നാൽ നമ്മൾ എന്ത് ചെയ്യാനാണ് എന്നും അത് വളരെ മോശമായ ഒരു സാഹചര്യമായിരിക്കും എന്നും ഡൽഹിയിലെ നിർഭയ സംഭവം എടുത്താൽ തന്നെ അത് വ്യക്തമാണ് എന്നും മാളവിക കൂട്ടിച്ചേർത്തു. ഒരു കുട്ടി ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു ആ കുട്ടി ആർക്കും വാതിൽ തുറന്ന് കൊടുത്തത് അല്ലല്ലോ എന്നും മാളവിക ചോദിച്ചു. വാതിൽ തുറന്നു കൊടുക്കാതെ ആരും ആക്രമിക്കില്ല എന്നൊക്കെയുള്ള പ്രസ്താവനകൾ തികച്ചും നീരുത്തരവാദിത്വപരമാണ് എന്നാണ് മാളവിക യുടെ അഭിപ്രായം