മഹേഷിൻ്റെ പ്രതികാരം എന്ന മലയാള സിനിമയിലെ നായികയായി മലയാളി മനസ്സു കീഴടക്കിയ നടിയാണ് അപർണ ബാലമുരളി. അഭനയത്തിൽ മാത്രമല്ല പാടാനും അപർണയ്ക്ക് കഴിവുണ്ട്. അപർണയുടെ പുതിയ സിനിമയായ തങ്കം എന്ന ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി എറണാകുളം ലോ കോളേജിൽ സിനിമയുടെ അണിയറ പ്രവർത്തകരും അപർണയും നടൻ വിനീത് ശ്രീനിവാസനും ഒക്കെ എത്തിയിരുന്നു. അപർണ്ണ വേദിയിൽ ഇരിക്കുമ്പോൾ ഒരു പയ്യൻ കയറിവരുകയും അപർണക്ക് ഒരു പൂവ് കൊടുക്കുകയും ചെയ്തു.
എന്നാൽ അതിനുശേഷം ആ പയ്യൻ അപർണയെ പിടിച്ച് എഴുന്നേൽപ്പിക്കുകയും പിറകിലൂടെ തോളത്ത് കയ്യിടാൻ ശ്രമിക്കുമ്പോൾ അപർണ ഒഴിഞ്ഞുമാറുകയും ചെയ്യുന്നുണ്ട്. നടിക്ക് താല്പര്യമില്ലാത്തതുകൊണ്ടാണ് ഒഴിഞ്ഞുമാറുന്നത്. ഇത്തരത്തിൽ മോശമായി കോളേജിൽ നിന്നുണ്ടായ ആ ഒരു പ്രവർത്തിക്ക് സ്റ്റേജിൽ ഇരിക്കുന്ന ഒരു കുട്ടി അപർണയോട് ക്ഷമയും ചോദിക്കുന്നുണ്ട്. പിന്നീട് ആ പയ്യനെ അവിടെ നിന്നു മാറ്റുകയും ചെയ്യുന്നുണ്ട്.
അല്പസമയത്തിനുശേഷം ആ പയ്യൻ വീണ്ടും സ്റ്റേജിൽ വന്നതിനുശേഷം അപർണയോട് താരത്തിൻ്റെ വലിയ ആരാധകൻ ആണ് താനെന്നും മോശമായി പെരുമാറാൻ ഉദ്ദേശിച്ചിട്ടല്ല അങ്ങനെ ചെയ്തതെന്നും ഒരു ഫോട്ടോ എടുക്കുവാൻ വേണ്ടിയാണെന്നും പറഞ്ഞു. അതിനുശേഷം ആ പയ്യൻ അപർണയ്ക്ക് ഷേയ്ക്ക് ഹാൻഡ് കൊടുക്കാൻ നോക്കിയെങ്കിലും അപർണ്ണ അത് സ്വീകരിക്കാതെ തലയാട്ടുക മാത്രമേ ചെയ്തുള്ളു.
ആ പയ്യൻ വിനീത് ശ്രീനിവാസൻ്റെ അടുത്ത് എത്തുകയും വിനീതിന് ഷെയ്ക് ഹാൻഡ് കൊടുക്കാൻ നോക്കിയപ്പോൾ വിനീത് കൈ കൊടുക്കാതെ പകരം അവൻ്റെ തോളിൽ ഒന്ന് തട്ടി. കോളേജിൽ നിന്നും നടിക്കുണ്ടായ ഈ അനുഭവം വളരെ മോശമായി എന്ന് ആരാധകർ പറയുന്നുണ്ട്. എഴുത്തുകാരി സൗമ്യ രാധ വിദ്യാധർ ലോ കോളേജിൽ ഉണ്ടായ ഈ സംഭവം ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിനു താഴെ നടി അപർണ ബാലമുരളി കമൻ്റ് ചെയ്‌തിരുന്നു.
പ്രമോഷൻ്റെ ഭാഗമായി താൻ പോയത് ഒരു ലോ കോളേജിൽ ആണെന്നും നിയമം പഠിപ്പിക്കുന്ന ഒരു സ്ഥലത്തുനിന്ന് തന്നെ ഇത്തരത്തിൽ അന്യായമായ ഒരു പ്രവർത്തി ഉണ്ടായത് ഓർക്കുമ്പോൾ തനിക്ക് വാക്കുകൾ കിട്ടുന്നില്ല എന്നും പറഞ്ഞു. സൗമ്യ ഫേസ്ബുക്ക് പേജിൽ പറഞ്ഞത് ഒരു സ്ത്രീയുടെ അനുവാദം ഇല്ലാതെ അവളുടെ ശരീരത്തിൽ തൊടുന്നത് ശരിയായ പ്രവൃത്തി അല്ലെന്നും, ആ പയ്യൻ വീണ്ടുംതാൻ ചെയ്തത് തെറ്റായിപ്പോയി എന്ന് പറഞ്ഞുകൊണ്ട് അപർണയുടെ കൈയ്യിൽ തൊടാൻ ശ്രമിക്കുന്നത് അതിലും വലിയ തെറ്റാണെന്നും തുറന്നു പറഞ്ഞു.