മലയാള സിനിമ നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെയും നടനും നിർമ്മാതാവുമായ പൃഥ്വിരാജ് സുകുമാരന്റെയും വീടുകളിൽ ഇൻകം ടാക്സിന്റെ വ്യാപകരേഡ്. കേരള, തമിഴ്നാട് ടീമുകളാണ് മലയാള സിനിമ മേഖലയിലെ നടന്മാരുടെയും നിർമാതാക്കളുടെയും വീടുകളിൽ അപ്രതീക്ഷിതമായി റെയ്ഡ് നടത്തിയത്.
ആന്റണിയുടെ പെരുമ്പാവൂർ പട്ടാലിലെ വീട്ടിൽ ആണ് പരിശോധന നടത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടു മണിക്ക് ആരംഭിച്ച പരിശോധന രാത്രിയാണ് അവസാനിച്ചത്. ലോക്കൽ പോലീസിനെ പോലും അറിയിക്കാതെയായിരുന്നു പരിശോധന. ആറു ടാക്സി കാറുകളിൽ എത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ, രാവിലെ മുതൽ രാത്രി വരെ പരിശോധന തുടർന്നു.
പരിശോധനയെക്കുറിച്ചുള്ള വിവരങ്ങൾ മാധ്യമ പ്രവർത്തകരോട് വിശദീകരിക്കാൻ ഇൻകം ടാക്സ് ഉദ്യോഗസ്ഥർ തയ്യാറായില്ല. പരിശോധന സംബന്ധിച്ചുള്ള വിവരങ്ങൾ തൽക്കാലം ലഭ്യമല്ലെന്ന് പോലീസ് തീർത്തും പറഞ്ഞു. ഇവരുടെ വീടുകളിലെ ഗേറ്റുകൾ അടച്ചു പൂട്ടി പുറത്തു നിന്ന് പ്രവേശനം പൂർണ്ണമായും വിലക്കിയതിനു ശേഷം ആയിരുന്നു റെയ്ഡ് നടത്തിയത്. പരിശോധന നടക്കുമ്പോൾ ആന്റണി പെരുമ്പാവൂർ വീട്ടിലുണ്ടായിരുന്നു.
ലിസ്റ്റിൻ സ്റ്റീഫൻ, ആന്റോ ജോസഫ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരുടെ വീടുകളിൽ റെയ്ഡ് തുടരുകയാണ്. ആന്റണി പെരുമ്പാവൂരിന്റെ പട്ടാലിലെ വീട്ടിലും ബാക്കിയുള്ളവരുടെ കൊച്ചിയിലെ വീടുകളിലും ആണ് ഇൻകം ടാക്സ് പരിശോധന നടത്തിയത്. ഇവരുടെ വീടുകളിലെത്തി വിവിധ ഡിജിറ്റൽ രേഖകകളും പണം ഇടപാടിന്റെ രേഖകളും മറ്റും ഉദ്യോഗസ്ഥർ പരിശോധിക്കുകയും ശേഖരിക്കുകയും ചെയ്തു എന്നാണ് പുറത്ത് വരുന്നത്.